Kerala
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി ഉൾവനത്തിൽ കുഴിച്ചിട്ടതായി ഭർത്താവിന്റെ വെളിപ്പെടുത്തൽ. ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) ആണ് രണ്ടാം ഭർത്താവായ പഴനി(46) കൊലപ്പെടുത്തിയത്.
പുതൂർ പഞ്ചായത്തിൽ ഇലച്ചിവഴി സ്വദേശിയായ വള്ളിയമ്മയെ രണ്ട് മാസം മുമ്പ് കാണാതായിരുന്നു. അമ്മയെ കാണാനില്ലെന്ന് വ്യക്തമാക്കി മകൾ പുതൂർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് പഴനിയെ സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം പുറത്തറിയുന്നത്.
രണ്ട് മാസം മുമ്പാണ് കൊലപാതകം നടന്നത്. വിറക് ശേഖരിക്കുന്നതിനിടെ തർക്കം ഉണ്ടായി വള്ളിയമ്മയെ താൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പഴനി പോലീസിനോട് വെളിപ്പെടുത്തി. പിന്നീട് മൃതദേഹം വനത്തിൽ കുഴിച്ചിട്ട ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും പഴനി സമ്മതിച്ചു. വള്ളിയമ്മയെ കൊന്നു കുഴിച്ചിട്ടുവെന്ന് പഴനി പറഞ്ഞ സ്ഥലം ഇന്നലെ പോലീസ് കണ്ടെത്തിയിരുന്നു.
പഴനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഇന്ന് റവന്യൂ ഉദ്യോഗസ്ഥരുടെയും ഫോറൻസിക് സംഘത്തിന്റേയും നേതൃത്വത്തിൽ പരിശോധന നടത്തും.
Kerala
പാലക്കാട്: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്മണ്യൻ((25) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയിലാണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹവുമായി ഇവർ ആശുപത്രിയിലെത്തിയതോടെ മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരകുന്നു.
ഇതിന് പിന്നാലെയാണ് ഭർതൃവീട്ടുകാർക്കെതിരേ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയത്. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നും നേഖയുടെ അമ്മ ജയന്തി പറഞ്ഞു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആലത്തൂർ പോലീസ് കേസെടുത്തിട്ടുണ്ട്. നേഖയുടെ ഭർത്താവായ ആലത്തൂർ തോണിപ്പാടം കല്ലിങ്ങൽ വീട്ടിൽ പ്രദീപനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.